യുഎസിലെ സാന്‍ മറ്റെയോയില്‍ കൊല്ലം സ്വദേശികളായ ഒരുകുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. പട്ടത്താനം വികാസ് നഗര്‍ സ്നേഹയില്‍ ആനന്ദ് സുജിത് ഹെന്റി(42)യും ഭാര്യ ആലീസ് പ്രിയങ്ക 40) യും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെയാണ് മരണത്തില്‍ ദൂരൂഹത ഉയര്‍ന്നത്. ആലീസ് പ്രിയങ്കയെ ആനന്ദ് വെടിവച്ചു കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ (4) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകള്‍ ഉണ്ടായിരുന്നില്ല. ആലീസിന്റെ മരണത്തിനു ശേഷമാണോ, അതിനു മുന്‍പാണോ കുട്ടികള്‍ മരിച്ചതെന്നത് സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. ഇതനുസരിച്ച് മരണത്തിലേക്ക് നയിക്കാനുള്ള കാരണം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടികളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. കുറ്റകൃത്യത്തിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് സാന്‍ മറ്റെയോ പൊലീസ് പറഞ്ഞു.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. 2016ല്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും തുടര്‍ നടപടികളിലേക്ക് ദമ്പതികള്‍ കടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. മാതൃകാ ദമ്പതികളെപ്പോലെയാണ് ഇവര്‍ പെരുമാറിയതെന്നാണ് സമീപവാസികള്‍ പൊലീസിനു നല്കിയ മൊഴി.
കോടികള്‍ വിലയുള്ള വലിയ വീട് സ്വന്തമാക്കി 2020ലാണ് ദമ്പതികള്‍ സാന്‍ മറ്റെയോയിലേക്ക് മാറിയത്. സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്ന ആനന്ദ് 8 വര്‍ഷത്തോളം ഗൂഗിളിലും ഒരു വര്‍ഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്വന്തം നിലയില്‍ ലോജിറ്റ്സ് എന്ന പേരില്‍ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ് സ്ഥാപനം തുടങ്ങിയെങ്കിലും അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു.