പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍. വിവരം പുറത്തുപറഞ്ഞാല്‍ തല ണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്നും പൊലീസ് പറയുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാര്‍ത്ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാള്‍ പോലും അക്രമം തടയാന്‍ ചെന്നില്ല, ഇത് സിദ്ധാര്‍ത്ഥനെ തളര്‍ത്തി.അടുത്ത സുഹൃത്തുക്കള്‍ പോലും സിദ്ധാര്‍ത്ഥനെ രക്ഷിക്കാന്‍ നോക്കിയില്ല. ക്രൂരമര്‍ദനത്തിന് ശേഷം മനോവിഷമത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് മണിക്കൂര്‍ നീണ്ട പീഡനം. അതുകഴിഞ്ഞ് സിന്‍ജോ ജോണ്‍സന്‍ വിദ്യര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്നു പറഞ്ഞു. ഇതാണ് ആരും സഹായത്തിന് എത്താതിരുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവാനും ഒരുങ്ങാത്തതിനും പിന്നില്‍. അതോടെ ശാരീരികമായും മാനസികമായും അവശനായ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കുകയായിരുന്നു.
അതേസമയം സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുള്‍പ്പെട്ട പതിനെട്ടു പേര്‍ക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം.
സിദ്ധാര്‍ത്ഥിനെ മര്‍ദിക്കുന്നതിന് മുന്‍പ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹന്‍ ബിനോയ് ഉള്‍പ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.