ബാള്‍ട്ടിമോറിലെ പാലം തകരാന്‍ കാരണമായ കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കപ്പലില്‍ തുടരേണ്ടി വരും

ബാള്‍ട്ടിമോറിലെ പാലം തകരാന്‍ കാരണമായ കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കപ്പലില്‍ തുടരേണ്ടി വരും

അമേരിക്കയിലെ ബാള്‍ട്ടിമോറിലെ കൂറ്റന്‍ പാലം തകരാന്‍ കാരണമായ കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കപ്പലില്‍ തുടരേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പലിടിച്ച് തകര്‍ന്നത്. ഗ്രേസ് ഓഷ്യന്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കന്‍ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാര്‍.

അമേരിക്കന്‍ കോസ്റ്റ് ഗോര്‍ഡിന്റേയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റേയും സംയുക്ത അന്വേഷണത്തോട് സഹകരിക്കുകയാണ് കപ്പലിലെ ജീവനക്കാരെന്നും ഗ്രേസ് ഓഷ്യന്‍ വക്താവ് പ്രതികരിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണം കഴിയുന്നത് വരെ ജീവനക്കാര്‍ കപ്പലില്‍ തുടരേണ്ടി വരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. എത്ര സമയം അന്വേഷണത്തിന് വേണ്ടി വരുമെന്നതില്‍ വ്യക്തതയില്ലെന്നും വക്താവ് വിശദമാക്കിയിട്ടുണ്ട്. മാര്‍ച്ച് 26നാണ് 984 അടി വലുപ്പമുള്ള കാര്‍ഗോ കപ്പഷ 2.6 കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ ഇടിച്ചത്.

കൊളംബോയിലേക്ക് പുറപ്പെട്ടതായിരുന്നു ദാലി എന്ന ഈ കപ്പല്‍. പാലത്തിലെ അറ്റകുറ്റ പണികള്‍ നടത്തിക്കൊണ്ടിരുന്ന ആറ് നിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരില്‍ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് ഇനിയും കണ്ടെത്താനായത്. ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകര്‍ന്നത്. 1977ല്‍ നിര്‍മ്മിതമായ പാലമാണ് തകര്‍ന്നത്. പാലത്തിന്റെ പ്രധാന തൂണിലായിരുന്നു കപ്പല്‍ ഇടിച്ചത്. ഇതോടെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ഇടിയുടെ ഭാഗമായി കപ്പലിന് തീപിടിച്ചിരുന്നു.


Other News in this category



4malayalees Recommends