അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട നാലുവയസുകാരിയുടെ ആരോഗ്യത്തെക്കുറിച്ചാണ്.

എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരലധികമുണ്ടെന്നത് മാത്രമായിരുന്നുവെന്ന് അയല്‍ക്കാരടക്കം പറയുന്നു. മുടി നാരും കുപ്പായത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതില്‍ നിന്ന് ചോര വരാറുണ്ട്. അധികമുള്ള വിരല്‍ കളയുന്ന കൊച്ചു ശസ്ത്രക്രിയയ്ക്ക് പോയ നാലുവയസുകാരിയ്ക്ക് ചെയ്തത് പക്ഷേ നാവില്‍ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാല്‍ കുട്ടിയെ അറിയുന്നവരാരും ഇത് വിശ്വസിക്കില്ല.

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാവീഴ്ചയുടെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും പതുക്കെ സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവില്‍ വേദനയുണ്ടെന്ന് കുട്ടി പറയുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നാവില്‍ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends