അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?
ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍ എത്തിയത്.

ഇതോടെ 2024-ല്‍ ആകെ 9681 പേര്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ ആളുകളാണ് ഈ വര്‍ഷം പ്രവേശിച്ചത്. 2018-ലാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയത്.

2022 ജനുവരി 1 മുതല്‍ മേയ് 31 വരെ എത്തിയ 9607 ആയിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതോടെ ചെറുബോട്ടുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 41 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഋഷി സുനാക് റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം പ്രഖ്യാപിച്ചതിന് ശേഷം പല അനധികൃത കുടിയേറ്റക്കാരും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് ചുവടുമാറുകയാണ്.

ഇതിനെതിരെ നടപടി ആരംഭിച്ച ഐറിഷ് പോലീസ് ഇപ്പോള്‍ ഇത്തരം കുടിയേറ്റക്കാരെ പിടികൂടി തിരികെ അയയ്ക്കുന്നുണ്ട്. റുവാന്‍ഡയിലേക്കുള്ള വിമാനത്തില്‍ കയറാനുള്ള ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ ഹോം ഓഫീസ് ഏജന്റുമാര്‍ തടങ്കലിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

Other News in this category



4malayalees Recommends