ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം.
ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍ കടുപ്പക്കാരാണ് ടോറികളെന്ന് തെളിയിക്കാന്‍ പാര്‍ട്ടിയിലെ വലതുപക്ഷത്ത് നിന്നും സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി. ഇതിന്റെ ഭാഗമായി ഗ്രാജുവേറ്റ് സ്‌കീമില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യാനാണ് ഡൗണിംഗ് സ്ട്രീറ്റ് ആലോചിക്കുന്നത്. യുകെയിലേക്കുള്ള പിന്‍വാതിലാണ് ഈ വിസയെന്നാണ് ആരോപണം.
ഈയാഴ്ച ക്വാര്‍ട്ടേര്‍ലി ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിടാന്‍ ഇരിക്കുകയാണ്. ഇത് ഉയര്‍ന്ന നിലയിലായാല്‍ നം.10-ന് മേല്‍ സമ്മര്‍ദവും കൂടും. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം നടന്നാല്‍ അത് ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മോശമായി ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്ഥാപനങ്ങളെ മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും, വിദേശത്ത് നിന്നും കഴിവുറ്റവരെ ആകര്‍ഷിക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിസിമാര്‍ പറയുന്നു. എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയന്‍ കീഗന്‍, ചാന്‍സലര്‍ ജെറമി ഹണ്ട്, ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ എന്നീ പ്രമുഖര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.