ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം
ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ ഈ കണക്കുകള്‍ 2024 മാര്‍ച്ച് അവസാനത്തില്‍ 414,596-ലേക്കാണ് എത്തിയത്. 2020-ലെ കണക്കുകളുടെ ഇരട്ടിയാണ് ഈ കാത്തിരിപ്പ്. ഹൃദയ പരിശോധനകള്‍ക്കും, ചികിത്സകള്‍ക്കുമായി ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം 10,893 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് ഇത് കേവലം 53 ആയിരുന്നു.

'വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് നിരക്കില്‍ ഹൃദ്രോഗികള്‍ ഉണ്ടെന്നത് അസ്വസ്ഥമാക്കുന്നു. മുന്‍പത്തേക്കാള്‍ കൂടുതല്‍ ഇവര്‍ കാത്തിരിക്കുന്നു', ബിഎച്ച്എഫ് അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സോണിയ ബാബു നാരായണ്‍ പറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റ് കുറയുന്നുവെന്ന് പറയുമ്പോഴും ഹൃദയ പരിചരണത്തിന് കാത്തിരിപ്പ് പറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യമായ ടെസ്റ്റും, ചികിത്സയും, സര്‍ജറിയും കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ ഒഴിവാക്കാവുന്ന ഹൃദയാഘാതം നേരിട്ട് അകാലത്തില്‍ മരണത്തെ പുല്‍കേണ്ടി വരുന്നു, അവര്‍ വ്യക്തമാക്കി.

വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പണിയെടുക്കുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ കാര്‍ഡിയോളജി വിഭാഗത്തിലെ ഈ കാത്തിരിപ്പ് രോഗികള്‍ക്ക് മാരകമായി മാറുകയാണ്.

Other News in this category



4malayalees Recommends