ഇറാനില്‍ അഞ്ചുദിവസം ദുഃഖാചരണം; പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരം ഇന്ന്

ഇറാനില്‍ അഞ്ചുദിവസം ദുഃഖാചരണം; പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരം ഇന്ന്
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരം ഇന്ന്. സംസ്‌കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളില്‍ അനുശോചന റാലികള്‍ സംഘടിപ്പിക്കും.

തബ്‌രീസില്‍ രാവിലെ വിലാപ യാത്ര നടക്കും. തുടര്‍ന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങള്‍ എത്തിക്കും. രാജ്യത്തിെന്റ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. റഈസിയുടെ ജന്‍മദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എത്തിച്ചേരും. ഇറാനില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചുട്ടുണ്ട്. കൂടാതെ ദേശീയ ടെലിവിഷന്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല.

ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ദുഃഖാചരണം. ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

അതേസമയം ഹെലികോപ്ടര്‍ തകരാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് ഇറാന്‍ അറിയിച്ചു. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യ ഉറപ്പു നല്‍കി. ഹെലികോപ്ടര്‍ തകരാന്‍ ഇടയായതില്‍ തങ്ങള്‍ക്ക യാതൊരു പങ്കുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു.

Other News in this category



4malayalees Recommends