ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും തീരുമാനിച്ചത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കി; ദ്വീപ് നിവാസികളുടെ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാക്കിയെന്ന് ആരോപണം
ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും ഗവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍ ദ്വീപിലുളളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ആരോപിച്ച് ഇവിടുത്തെ ഷിറെ പ്രസിഡന്റായ ഗോര്‍ഡന്‍ തോംസണ്‍ രംഗത്തെത്തി. 2003 മുതല്‍ 2011 വരെയും പിന്നീട് വീണ്ടും 2013മുതല്‍ പ്രസ്തുത തസ്തികയില്‍ തുടരുന്ന ആളുമായ തോംസണ്‍ ഇക്കാര്യത്തില്‍ കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ ഡിറ്റെന്‍ഷന്‍ സെന്റര്‍ തുറക്കുകയും അടക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥയില്‍ അതിന് അനുസൃതമായി വൃദ്ധി ക്ഷയങ്ങളുണ്ടായെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. എന്നാല്‍ ഇവിടെ രാഷ്ട്രീയ പ്രചാരണത്തിനായി ഗവണ്‍മെന്റ് 185 മില്യണ്‍ ഡോളര്‍ പൊടിച്ച് കളഞ്ഞതിലാണ് ഇവിടുത്തുകാര്‍ക്ക് കടുത്ത രോഷമുള്ളത്.ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയനേതാക്കളുടെ തീരുമാനങ്ങള്‍ ദ്വീപിലെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത അസ്ഥിരത സൃഷ്ടിക്കുകയും ദ്വീപ് നിവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാഴ്ത്തുകയും ചെയ്തുവെന്നും തോസണ്‍ ആരോപിക്കുന്നു.
ദ്വീപിലുള്ളവര്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ഡിറ്റെന്‍ഷന്‍ സെന്റര്‍ ഇവിടെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മികമായി ഇത്തരമൊരു സെന്ററിനെ താനും എതിര്‍ക്കുന്നുവെന്നാണ് തോംസണ്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ സെന്റര്‍ ഇവിടെ നിലവില്‍ വന്നതോടെ ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് നിര്‍ണായകമായ സംഭാവനകള്‍ ഏകിയെന്നും അടച്ച് പൂട്ടിയപ്പോള്‍ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടികളുണ്ടായെന്നും അദ്ദേഹം വിശദീകരിക്കുന്നു.