ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഒമിക്രോണ്‍ വേരിയന്റ് പിടിപെട്ട് പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ അഞ്ചില്‍ നാല് പേരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തിട്ടില്ലെന്ന് കണക്കുകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ആഴ്ചതോറുമുള്ള കണക്കുകള്‍ പ്രകാരം ഈ നിരീക്ഷണം നടത്തിയത്. അള്‍ട്രാ ഇന്‍ഫെക്ഷ്യസ് വേരിയന്റ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 815 രോഗികളില്‍ 608 പേരും മൂന്നാം ഡോസ് എടുക്കാത്തവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കാല്‍ശതമാനം പേര്‍ വാക്‌സിനെടുക്കാത്തവരാണെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. അതേസമയം വാക്‌സിനുകള്‍ ഒമിക്രോണിനെയും ഫലപ്രദമായി നേരിടുന്നുവെന്ന സംശയങ്ങള്‍ അവസാനിപ്പിച്ച ഡാറ്റയും ആരോഗ്യ മേധാവികള്‍ പങ്കുവെച്ചു. ബൂസ്റ്റര്‍ വാക്‌സിനെടുത്താല്‍ ഒമിക്രോണ്‍ പിടിപെട്ട് ആശുപത്രിയിലാകുന്നത് 88 ശതമാനം വരെ തടയാന്‍ കഴിയുമെന്ന് ഡാറ്റ സ്ഥിരീകരിക്കുന്നു. രണ്ട് ഡോസ് നേടിയവര്‍ക്ക് 72 ശതമാനം വരെയും ഈ സുരക്ഷ ലഭിക്കും. വാക്‌സിനെടുത്ത് ആറ് മാസത്തോളം ഈ സുരക്ഷയുണ്ട്.
ജീവനുകള്‍ രക്ഷിക്കാനും, ഗുരുതര രോഗബാധ തടയാനും വാക്‌സിനുകള്‍ എത്രത്തോളം പ്രധാനമമാണെന്ന് ഈ കണക്കുകള്‍ വീണ്ടും ഉറപ്പാക്കുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലെ ഓരോ മുതിര്‍ന്ന വ്യക്തിക്കും ബൂസ്റ്റര്‍ ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു ആരോഗ്യ വകുപ്പ്. വിന്ററില്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാകുന്നത് തടയുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ ദിവസേന 1 മില്ല്യണ്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ 9.5 മില്ല്യണ്‍ പേര്‍ക്ക് ഇപ്പോഴും ബൂസ്റ്റര്‍ ലഭിക്കാന്‍ ബാക്കിയുണ്ട്. കേസുകള്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ വിലക്കുകള്‍ കര്‍ശനമാക്കാന്‍ ബോറിസിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്നുണ്ട്.