ഇംഗ്ലണ്ടില്‍ പുതിയ കോവിഡ് വിലക്കുകള്‍ ആവശ്യമായി വരുമെന്ന് വ്യക്തമാക്കുന്ന യാതൊന്നും ഡാറ്റ പങ്കുവെയ്ക്കുന്നില്ലെന്ന് മന്ത്രിമാര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുമ്പോഴാണ് മന്ത്രിമാരുടെ ഈ ആത്മവിശ്വാസം. കൂടുതല്‍ വിലക്കുകള്‍ ആവശ്യമായി വരുമെന്ന് ഡാറ്റ ആവശ്യപ്പെടുന്നില്ലെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മിനിസ്റ്റര്‍ എഡ്വാര്‍ഡ് ആര്‍ഗാര്‍ പറഞ്ഞു.
ബ്രിട്ടനിലെ പൊതുജനങ്ങള്‍ സ്വന്തം നിലയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തയ്യാറാകുന്നതാണ് ടെസ്റ്റിംഗിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് ചാന്‍സലര്‍ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. പ്ലാന്‍ ബി'യുടെ വെളിച്ചത്തില്‍ പെരുമാറ്റത്തില്‍ വ്യക്തമായ മാറ്റമാണുള്ളത്. ഇതാണ് ഈയടുത്ത് ടെസ്റ്റിംഗിന് ആവശ്യം കൂട്ടിയത്. ഇതോടൊപ്പം ബൂസ്റ്ററും ചേരുന്നതോടെ കൂടുതല്‍ നടപടികള്‍ ഒഴിവാക്കാന്‍ കഴിയും, ബ്ലാര്‍ക്ലേ വിശദമാക്കി.
ബ്രിട്ടനിലെ കോവിഡ്-19 ഇന്‍ഫെക്ഷനുകള്‍ ഒരാഴ്ചയ്ക്കിടെ 15 ശതമാനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മന്ത്രിമാരുടെ വാക്കുകള്‍. അതേസമയം മരണസംഖ്യയില്‍ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം ഇതിന് വിരുദ്ധമായ നീക്കമാണ് സ്‌കോട്ട്‌ലണ്ടില്‍ നടക്കുന്നത്. വലിയ പൊതുപരിപാടികള്‍ക്കുള്ള വിലക്കുകള്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സ്പ്രിംഗ് സീസണ്‍ വരെ നീളുമെന്ന് സ്‌കോട്ട്‌ലണ്ട് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.
കൊറോണാവൈറസ് നടപടികള്‍ മൂലം ഹോഗ്മനായ് ആഘോഷങ്ങള്‍ റദ്ദാക്കിയത് വഴി 20 മില്ല്യണ്‍ പൗണ്ടിന്റെ വരുമാന നഷ്ടമാണ് എഡിന്‍ബര്‍ഗിലെ പബ്ബ്, റെസ്റ്റൊറന്റ്, നൈറ്റ്ക്ലബ് എന്നിവിടങ്ങള്‍ക്ക് നേരിട്ടതെന്നാണ് കരുതുന്നത്. എന്നാല്‍ ഏപ്രില്‍ മാസമായാലും വിലക്കുകളില്‍ ഇളവ് വരില്ലെന്നാണ് പ്രൊഫസര്‍ ജാസണ്‍ ലെയ്ച്ച് വ്യക്തമാക്കുന്നത്.
ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ച വിലക്കുകള്‍ മൂലം ബുദ്ധിമുട്ടിലാണ്. ഡിസംബര്‍ 27ന് നൈറ്റ് ക്ലബുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ചില സ്ഥാപനങ്ങള്‍ വിലക്കുകള്‍ അവസാനിച്ചാലും വീണ്ടും തുറക്കാന്‍ ഇടയില്ലെന്നാണ് വ്യക്തമാകുന്നത്.