വേരിയന്റുകള്‍ മാറിമാറി വരുമ്പോഴും ഇംഗ്ലണ്ടില്‍ 60 ശതമാനം വരെ ജനങ്ങള്‍ക്ക് ഇപ്പോഴും ഒരു തവണ പോലും കോവിഡ് പിടിപെട്ടിട്ടില്ലെന്ന് ഉന്നത ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 23.3 മില്ല്യണ്‍ ഇന്‍ഫെക്ഷനുകളാണ് ഡിസംബര്‍ 17 വരെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളത്. ഏകദേശം 56 മില്ല്യണ്‍ ജനസംഖ്യയിലാണിത്.
എന്നാല്‍ ഒമിക്രോണ്‍ വേരിയന്റ് നടമാടിയ ശേഷമുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിസ്മസ്, ന്യൂഇയര്‍ കാലത്ത് അതിതീവ്ര വ്യാപനശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഇത് ബാധിച്ചവരുടെ കണക്കുകള്‍ എത്രത്തോളമുണ്ടെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. യഥാര്‍ത്ഥത്തില്‍ രോഗികളുടെ എണ്ണം 30 മില്ല്യണായാലും അത്ഭുതം വേണ്ടെന്നാണ് അക്കാഡമിക്കുകള്‍ പറയുന്നത്.
ഔദ്യോഗിക ടെസ്റ്റിംഗ് കണക്കുകളില്‍ 11.3 മില്ല്യണ്‍ കേസുകള്‍ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ രണ്ട് മില്ല്യണ്‍ കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ച കാലയളവിലാണ് സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ രോഗികളുടെ ഒരു അംശം മാത്രമാണ് ഔദ്യോഗിക കണക്കുകള്‍. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായവരുടെ വിവരങ്ങളാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിലുള്ളത്.
ലക്ഷക്കണക്കിന് പേര്‍ വൈറസ് പിടിപെട്ടിട്ടും ടെസ്റ്റ് ചെയ്യാത്തവരാണ്. കേംബ്രിഡ്ജ് ഗവേഷകരാണ് ഇംഗ്ലണ്ടിലെ കൊറോണാവൈറസ് പ്രതിസന്ധിയുടെ കണക്കുകള്‍ പരിശോധിക്കുന്നത്. മഹാമാരി തുടങ്ങുമ്പോള്‍ 75ന് മുകളിലുള്ളവരുടെ ജീവനെടുത്തിരുന്ന വൈറസ് വാക്‌സിനുകളും, പ്രതിരോധശേഷിയും ഉയര്‍ന്നതോടെ വഴിമാറി.
ഇപ്പോള്‍ വൈറസ് പിടിപെടുന്ന 400ല്‍ ഒരാള്‍ മാത്രമാണ് രാജ്യത്ത് മരണപ്പെടുന്നത്. ഒമിക്രോണ്‍ വ്യാപിക്കുന്നതോടെ നല്ലൊരു ശതമാനം പേരിലേക്ക് വൈറസ് എത്തിച്ചേരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വിലക്കുകള്‍ ഏര്‍പ്പെടുത്താതെ വൈറസ് പടരാനുള്ള സാഹചര്യവും രാജ്യത്ത് നിലനില്‍ക്കുന്നു.