ഏപ്രില്‍ മാസത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ചാന്‍സലര്‍ ഋഷി സുനാക്. ക്യാബിനറ്റില്‍ സുപ്രധാന എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചു.
ജോലിക്കാരുടെ വേതനങ്ങളെ ലക്ഷ്യമിട്ട് പ്രതിവര്‍ഷം 1.25 ശതമാനം അധികം ഈടാക്കുന്നതിന് പകരം വൈറ്റ്ഹാള്‍ മെഷീന്‍ വലുപ്പം കുറയ്ക്കാന്‍ ആവശ്യപ്പെട്ട കോമണ്‍സ് നേതാവ് ജേക്കബ് റീസ് മോഗിന്റെ നിര്‍ദ്ദേശം ചാന്‍സലര്‍ തള്ളി. ജീവിതച്ചെലവ് ഉയരുന്നത് മൂലം പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കണമെന്നാണ് ജേക്കബ് റീസ് മോഗ് ആവശ്യപ്പെട്ടത്.
'ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുന്നതാണ് പലപ്പോഴും എളുപ്പം, എന്നാല്‍ ഇതല്ല ഉത്തരവാദിത്വമുള്ള സമീപനം. എന്‍എച്ച്എസില്‍ നിക്ഷേപം നടത്തുന്നതാണ് ജനങ്ങളുടെ പ്രാഥമിക ആവശ്യമെന്ന് ഞാന്‍ കരുതുന്നു. സോഷ്യല്‍ കെയറിലും നിക്ഷേപം വേണം. ഈ നിക്ഷേപങ്ങള്‍ക്ക് സ്ഥിരതയുള്ള ഫണ്ടിംഗും നല്‍കണം', സുനാക് വ്യക്തമാക്കി.
ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് ഫണ്ട് കണ്ടെത്താന്‍ നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിമാര്‍ ഒരുമിച്ച് തീരുമാനിച്ചതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സും പറഞ്ഞു. എന്‍ഐസിഎസ് വര്‍ദ്ധന നിര്‍ത്തിവെയ്ക്കാനുള്ള സാധ്യതയില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റും കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയ്ക്ക് പുറമെ എനര്‍ജി ബില്‍ വര്‍ദ്ധിക്കുന്നതും ചേരുമ്പോള്‍ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് ആശങ്ക. ഇതോടൊപ്പം കൗണ്‍സില്‍ ടാക്‌സുകളും ഉയര്‍ന്നാല്‍ കുടുംബ ബജറ്റിന്റെ താളം തെറ്റുമെന്ന് മുന്നറിയിപ്പുണ്ട്.