വൈറ്റ്ഹാളിലെ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ മടങ്ങിയെത്താന്‍ വിസമ്മതിക്കുന്നതിന് എതിരെ പടയൊരുക്കവുമായി ബോറിസ് ജോണ്‍സണ്‍. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന് അന്ത്യം കുറിയ്ക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി നടത്തിയതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പല ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് കീഴിലുള്ള വലിയൊരു വിഭാഗം ജോലിക്കാര്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അനുവദിച്ച അവസ്ഥയാണ്. 60:40 എന്ന നിലയില്‍ വീട്ടിലിരുന്നും, ഓഫീസ് ജോലിയും തമ്മില്‍ വേര്‍തിരിച്ചാണ് പദ്ധതി. കൂടുതല്‍ ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് നല്ല മേഖലകള്‍ നോക്കി പുതിയ വീടുകള്‍ വാങ്ങിയ ഉദ്യോഗസ്ഥരുണ്ട്. ഇവരൊന്നും ഓഫീസിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയില്ലെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിച്ചതോടെ ഓരോ ഡെസ്‌കിലും ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തണമെന്നാണ് അര്‍ത്ഥമെന്ന് പെര്‍മനന്റ് സെക്രട്ടറിമാര്‍ക്ക് ക്യാബിനറ്റ് ഓഫീസ് എന്‍ഫോഴ്‌സര്‍ സ്റ്റീവ് ബാര്‍ക്ലെ കത്തയച്ചു.
അടുത്ത ആഴ്ച അവസാനിക്കുമ്പോള്‍ ഓഫീസില്‍ മടങ്ങിയെത്തിയ ജീവനക്കാരുടെ എണ്ണം നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി ജനങ്ങള്‍ക്ക് മാതൃകയാകണം, സമ്പദ് ഘടനയെ തിരിച്ചെത്തിക്കാന്‍ ഇത് ആവശ്യമാണ്, ബാര്‍ക്ലെ വ്യക്തമാക്കി.