എന്‍എച്ച്എസ് ജീവനക്കാരെയും, കെയര്‍ വര്‍ക്കേഴ്‌സിനെയും കോവിഡിന് എതിരായ വാക്‌സിനെടുപ്പിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിഴുങ്ങിയേക്കുമെന്ന് സൂചന. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നിയമം പുനഃപ്പരിശോധിക്കുിന്നതായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് സൂചന നല്‍കി.
ഒമിക്രോണ്‍ സാരമായ പ്രശ്‌നമുണ്ടാക്കുന്നില്ലെന്നതിനാല്‍ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ രോഗികള്‍ക്ക് സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതാണെന്ന് സാജിദ് ജാവിദ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡെല്‍റ്റ വേരിയന്റ് പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ നടപ്പാക്കിയ നയത്തെ കുറിച്ചാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട് മാറുന്നത്.
ഈ ഘട്ടത്തിലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിനെടുക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റി മുന്‍പാകെ ജാവിദ് ആവര്‍ത്തിച്ചു. 77,000 എന്‍എച്ച്എസ് ജീവനക്കാരാണ് ഇപ്പോഴും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളതെന്ന് അദ്ദേഹം പറയുന്നു. എന്‍എച്ച്എസിലെ അഞ്ച് ശതമാനം വരുന്ന ഈ വിഭാഗം ഏപ്രില്‍ മാസത്തിന് മുന്‍പ് ഡബിള്‍ വാക്‌സിനേഷന്‍ നേടിയില്ലെങ്കില്‍ പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്.
വാക്‌സിന്‍ നിര്‍ബന്ധമാക്കിയ തീരുമാനം കൈക്കൊണ്ടതിന് ശേഷം വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന അവസ്ഥ കുറഞ്ഞിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 'ആ ഘട്ടത്തില്‍ ഡെല്‍റ്റയായിരുന്നു പ്രധാന വേരിയന്റ്. ഇപ്പോള്‍ ഇത് ഒമിക്രോണാണ്. ഈ ഘട്ടത്തില്‍ എല്ലാ കോവിഡ് നയങ്ങളും പുനഃപ്പരിശോധിക്കുന്നുണ്ട്', ജാവിദ് വ്യക്തമാക്കി.
വാക്‌സിന്‍ നിബന്ധന മൂലം എന്‍എച്ച്എസിലെ ജോലിക്കാരുടെ ക്ഷാമം കൂടുതല്‍ ഗുരുതരമായി മാറുമെന്ന ആശങ്ക വ്യാപകമാണ്. ഫെബ്രുവരി 4ന് വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ഡിസ്മിസല്‍ നടപടികള്‍ തയ്യാറാക്കി വെയ്ക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.