ഇന്ത്യയില്‍ കൊറോണാവൈറസ് എത്തിച്ചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവര്‍ കോവിഡ്-19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ മാരകമായ ഒറിജിനല്‍ വൈറസുകള്‍ ഇന്ത്യയില്‍ വന്‍തോതില്‍ രോഗബാധ ഉയര്‍ത്തിയില്ല. ഡെല്‍റ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായത്. ലോകാരോഗ്യ സംഘടനയെയും, വൈറസ് ആഞ്ഞടിച്ച ലോകോത്തര രാജ്യങ്ങളെയും ഇത് ഞെട്ടിച്ചിരുന്നു.
ഇപ്പോഴും ഇന്ത്യയിലെ മരണസംഖ്യ കുതിച്ചുയരാത്തതിന് പിന്നില്‍ കൃത്യമായി ടെസ്റ്റിംഗ് ഇല്ലാത്തതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. 3.7 മില്ല്യണ്‍ പേരെങ്കിലും ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഔദ്യോഗിക മരണസംഖ്യയുടെ ഏഴിരട്ടി പേര്‍ ഈ വിധം മരിച്ചിട്ടുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഇത് കണക്കാക്കിയാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്ത്യയിലാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
922,000 പേര്‍ മരിച്ച യുഎസിന്റെ കണക്കുകളേക്കാള്‍ നാലിരട്ടിയാണ് ഇന്ത്യയിലെ യഥാര്‍ത്ഥ മരണസംഖ്യയെന്നും വാദമുണ്ട്. 2020 മാര്‍ച്ച് മുതല്‍ ഏകദേശം 510,000 ഇന്ത്യക്കാര്‍ വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന മരണസംഖ്യയാണിത്. എന്നാല്‍ മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിച്ച് ഈ കണക്ക് കൃത്യമായി പ്രവചിക്കാനാണ് പാരീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്റ്റോഫ് ഗില്‍മോട്ടോയുടെ ശ്രമം.
ഇതിനായി പ്രൊഫസര്‍ ഉപയോഗിക്കുന്നത് കേരളത്തിലെ കോവിഡ് മരണങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കുന്ന കേരളത്തില്‍ മാത്രമാണ് പ്രായം, ലിംഗം, മരണ തീയതി എന്നിവ അടിസ്ഥാനമാക്കി മരണനിരക്ക് പ്രസിദ്ധീകരിക്കുന്നത്. ഈ കണക്ക് രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ ട്രാന്‍ഡായി കണക്കാക്കിയാണ് നിരീക്ഷണങ്ങള്‍. ഭേദപ്പെട്ട മേഖലയിലെ കണക്ക് ഉപയോഗിക്കുമ്പോള്‍ ഭയപ്പെട്ടതിലും വലിയ മരണനിരക്കാണ് ഇന്ത്യയില്‍ കണക്കാക്കുന്നത്.
വൈറസ് ഏറ്റവും കൂടുതല്‍ ആഞ്ഞടിച്ച പാവപ്പെട്ട ഗ്രാമീണ മേഖലയിലെ കണക്കുകള്‍ ഇതില്‍ പെടുന്നില്ല. കോവിഡ് മരണനിരക്ക് ഉയര്‍ന്നതാണെന്ന വാദങ്ങളെ സര്‍ക്കാര്‍ തള്ളുന്നുണ്ടെങ്കിലും കോവിഡ് ടെസ്റ്റിംഗ് കുറഞ്ഞ മേഖലയില്‍ നിന്നും കണക്കുകള്‍ പുറത്തുവരാത്തതാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.