800 ദിവസത്തോളമായി ലൈംഗിക പീഡനങ്ങളും, ജെഫി എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടും സംബന്ധിച്ച് ആന്‍ഡ്രൂ രാജകുമാരന്‍ നിശബ്ദത പാലിക്കുന്നു. എന്നാല്‍ ഇത് ഇനിയും തുടര്‍ന്ന് നാണക്കേട് വര്‍ദ്ധിപ്പിക്കാതെ ആന്‍ഡ്രൂ എഫ്ബിഐയുമായി സംസാരിക്കാന്‍ തയ്യാറാകണമെന്ന സമ്മര്‍ദമാണ് ഉയരുന്നത്.
നിയമവകുപ്പ് അധികൃതരുമായി നേരിട്ട് സംസാരിക്കാന്‍ യോര്‍ക്ക് ഡ്യൂക്ക് തയ്യാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് ഈ ആവശ്യം ഉയരുന്നത്.
അമ്മയുടെ പാവാടയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് ആന്‍ഡ്രൂ അവസാനിപ്പിക്കണമെന്നാണ് വാദം. കൊട്ടാരത്തില്‍ ഒളിച്ചിരിക്കാതെ ജെഫ്രി എപ്സ്റ്റിനെയും, ജിസെലിന്‍ മാക്‌സ്‌വെല്ലിനെയും കുറിച്ച് അറിയാവുന്നത് നീതിപാലകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
ഒത്തുതീര്‍പ്പ് സ്റ്റേറ്റ്‌മെന്റില്‍ സെക്‌സ് ട്രാഫിക്കിംഗിന് വിധേയരായ ഇരകളെ സഹായിക്കാന്‍ തയ്യാറാകുമെന്നാണ് ആന്‍ഡ്രൂ ആണയിട്ടിരിക്കുന്നത്. എപ്സ്റ്റീനും, മാക്‌സ്‌വെല്ലിനും എതിരെ നടക്കുന്ന അന്വേഷണത്തില്‍ രാജകുമാരന്‍ 'താല്‍പര്യമുള്ള വ്യക്തിയാണെന്ന്' എഫ്ബിഐ വ്യക്തമാക്കിയിരുന്നു.
12 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരവും, ലീഗല്‍ ഫീസും നല്‍കിയാണ് വിര്‍ജിനിയയുടെ കേസ് ഡ്യൂക്ക് ഒത്തുതീര്‍പ്പില്‍ എത്തിച്ചത്. ഇതോടെയാണ് ഇനി എഫ്ബിഐ ഏജന്റുമാരുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യം ശക്തമാകുന്നത്.