രാജ്ഞിയുടെ മകന്‍ ലൈംഗിക പീഡനക്കേസില്‍ പെട്ടാല്‍ രാജകുടുംബത്തിന് നാണക്കേടാണ്. അതില്‍ നിന്നും തലയൂരാന്‍ അവര്‍ ഏത് ഒത്തുതീര്‍പ്പിനും തയ്യാറാകും. അത് തന്നെയാണ് ബ്രിട്ടീഷ് രാജകുടുംബവും ചെയ്തത്. വിര്‍ജിനിയ റോബര്‍ട്‌സിന്റെ ലൈംഗിക ആരോപണം ഒത്തുതീര്‍ക്കാന്‍ 12 മില്ല്യണ്‍ പൗണ്ടാണ് ആന്‍ഡ്രൂ രാജകുമാരന് ചെലവ് വന്നത്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ആന്‍ഡ്രൂവിന് ഈ വമ്പന്‍ തുക എങ്ങിനെ കൊടുക്കാന്‍ കഴിയുമെന്ന ചോദ്യം സ്വാഭാവികമാണ്. ഇതോടെയാണ് ലൈംഗിക പീഡന കേസില്‍ ഒത്തുതീര്‍പ്പിന് പൊതുപണം ഉപയോഗിക്കുന്നുവെന്ന നാണക്കേട് കൂടി ചോദ്യമായി ഉയര്‍ന്നത്. എന്നാല്‍ ഈ വിഷയത്തില്‍ എംപിമാര്‍ അന്വേഷണം നടത്തുന്നത് തടയാന്‍ പരമ്പരാഗത ആചാരമാണ് ആയുധമാക്കുന്നത്.
രാജകുടുംബത്തിലെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് തടയുന്നതാണ് ഈ ആചാരം. ജെഫ്രി എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ വിര്‍ജിനിയയെ ആന്‍ഡ്രൂ മൂന്ന് തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരിലാണ് ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുത്തത്. ഇൗ ആരോപണങ്ങളെല്ലാം ആന്‍ഡ്രൂ നിഷേധിക്കുന്നുണ്ട്.
കോടതിക്ക് പുറത്തുവെച്ചുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി 2 മില്ല്യണ്‍ ഡോളര്‍ രാജ്ഞി തന്നെ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജകീയ കാര്യങ്ങള്‍ കോമണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ പരമ്പരാഗത നിയമം വിലക്ക് ഏര്‍പ്പെടുത്തുന്നു. ഇതോടെ ആന്‍ഡ്രൂവിന്റെ ഒത്തുതീര്‍പ്പ് തുകയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതാണ് സ്ഥിതി.
എന്നാല്‍ പൊതുജനം രാജകുടുംബത്തിന് പണം നല്‍കുന്ന സോവറിംഗ് ഗ്രാന്റില്‍ നിന്നുള്ള മന്ത്രി എത്തി നികുതി ദായകരുടെ പണം സംബന്ധിച്ച് സ്ഥിരീകരണം നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്.