ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഹമീദ് കുറ്റം സമ്മതിച്ചു. കേസില്‍ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ട്. ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്ന് എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍ ഒരു വര്‍ഷമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തന്റെ രണ്ട് ആണ്‍ മക്കള്‍ക്കുമായണ് ഹമീദ് സ്വത്ത് വീതം വച്ച് നല്‍കിയത്. തറവാട് വീടും അതിനേട് ചേര്‍ന്നുള്ള പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയത്. സ്വത്ത് വീതം വച്ച് നല്‍കിയ ശേഷം മക്കള്‍ തന്നെ നോക്കിയിരുന്നില്ലെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ കാലത്തും ഹമീദും ഫൈസലും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.
ഭാര്യ മരിച്ചതതിന് ശേഷം ഏറെ കാലം മറ്റൊരു സ്ത്രീയ്‌ക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നത്. പിന്നീട് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു. പുതിയ വീട് വച്ച് ഫൈസല്‍ മാറാനിരിക്കെയാണ് പിതാവ് കുടുംബം അടക്കം ഇല്ലാതാക്കിയത്.
മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരെയാണ് പ്രതി വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്.