ജസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ് ; സമൂഹമാധ്യമങ്ങളിലെ പ്രചരണത്തില്‍ വിശദീകരണവുമായി സിബിഐ

ജസ്‌നയെ  സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ് ; സമൂഹമാധ്യമങ്ങളിലെ പ്രചരണത്തില്‍ വിശദീകരണവുമായി സിബിഐ
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിബിഐ . സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം ജസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വിവരം സിബിഐ പുറത്തുവിട്ടതായി വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സിബിഐ.

Other News in this category



4malayalees Recommends