യുക്രെയ്ന് സമാധാന ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യയടക്കം 7 രാജ്യങ്ങള്‍. 79 രാജ്യങ്ങള്‍ ഒപ്പുവച്ചു. അതേസമയം രണ്ടു ദിവസം നീണ്ടുനിന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി അവസാനിച്ചു. ബര്‍ഗന്‍സ്റ്റോക്ക് യുക്രെയ്‌ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാര്‍ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു ഉച്ചകോടി.
തൊണ്ണൂറിലേറെ രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നതില്‍നിന്ന് ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ്, ഇന്തൊനീഷ്യ, മെക്‌സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ വിട്ടുനിന്നു. നിരീക്ഷകരായി ഉച്ചകോടിയില്‍ പങ്കെടുത്ത ബ്രസീലും സംയുക്ത പ്രസ്താവന അംഗീകരിച്ചില്ല.
ജൂണ്‍ 15, 16 തീയതികളിലായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കിലാണ് ഉച്ചകോടി നടന്നത്. എന്നാല്‍ ഇതിലേക്ക് റഷ്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ചൈനയെ യുക്രെയ്ന്‍ ക്ഷണിച്ചെങ്കിലും അവര്‍ പ്രതിനിധിയെ അയയ്ക്കാതെ വിട്ടുനിന്നു. എന്നാല്‍ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുര്‍ക്കി പ്രസ്താവനയില്‍ ഒപ്പുവച്ചത് യുക്രെയ്‌ന് ആശ്വാസമായിട്ടുണ്ട്. അതേസമയം ചിലര്‍ 'ബാലന്‍സിങ്ങിന്' ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയാല്‍ ഉടന്‍ തന്നെചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി.