ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട്.
131 മറ്റേണിറ്റി യൂണിറ്റുകളില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് സിക്യുസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രതിവര്‍ഷം 600,000 സ്ത്രീകളുടെ പ്രസവങ്ങള്‍ക്കും, അവരുടെ കുഞ്ഞുങ്ങള്‍ക്കും പരിചരണം നല്‍കുന്ന എന്‍എച്ച്എസ് സേവനങ്ങളാണ് ഈ വിധത്തില്‍ താറുമാറായിട്ടുള്ളതെന്ന് റെഗുലേറ്റര്‍ ചൂണ്ടിക്കാണിക്കുന്നു.
വരുംദിനങ്ങളില്‍ പ്രസവവേദന നേരിടുന്ന സ്ത്രീകളെ കാത്തിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് താന്‍ ആശങ്കപ്പെടുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. ഗര്‍ഭകാല പരിശോധനകള്‍ക്ക് കാത്തിരിപ്പ് നീളുന്നതോടെ ചില സ്ത്രീകള്‍ ഇത് ഉപേക്ഷിച്ച് മടങ്ങുന്നതായി സിക്യുസി വ്യക്തമാക്കി.
65% യൂണിറ്റുകളും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ സുരക്ഷിതത്വമുള്ളവയല്ലെന്നും, 47% ട്രസ്റ്റുകളുടെയും സുരക്ഷാ റേറ്റിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, 18% മോശമെന്നും സിക്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് ചില ആശുപത്രികള്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും റെഗുേലറ്റര്‍ കണ്ടെത്തി.
ജീവനക്കാരുടെ ക്ഷാമം വ്യാപകമാണെന്നതിന് പുറമെ ചില യൂണിറ്റുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ അഭാവവും നിലനില്‍ക്കുന്നു. മോശം പരിചരണം ലഭിച്ച സ്ത്രീകളുടെ ദുരവസ്ഥ ആശുപത്രികള്‍ സാരമായി കാണുന്നില്ലെന്നതും ഞെട്ടിക്കുന്ന അവസ്ഥയാണ്.