അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സര്‍വേകളില്‍ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സര്‍വേകളില്‍ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വേകളില്‍ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ തേരോട്ടം. ചിക്കാഗോ സര്‍വകലാശാലയിലെ നോര്‍ക് സംഘടിപ്പിച്ച സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 38 പോയിന്റിന് മുന്നിലാണ് കമല. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്.

ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 66 ശതമാനവും കമല ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ട്രംപിന് 28 ശതമാനമാണ് വോട്ട് ഉറപ്പാക്കിയത്. 2024ല്‍ നടന്ന ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍ സര്‍വേയില്‍ (എഎവിഎസ്) 46 ശതമാനം പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. 31 ശതമാനം ട്രംപിന് പിന്തുണയറിയിച്ചപ്പോള്‍ വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു 23 ശതമാനത്തിന്റെ പ്രതികരണം.

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് യുവാക്കള്‍ക്കിടയില്‍ സംഘടിപ്പിച്ച സര്‍വേയിലും കമല ഹാരിസാണ് മുന്നില്‍. 18നും 29നുമിടയിലുള്ളവരില്‍ നടത്തിയ സര്‍വേയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 32 ശതമാനം വോട്ട് സാധ്യത കമലയ്ക്കാണ്. സെപ്റ്റംബര്‍ 4 മുതല്‍ 16 വരെ 2002 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ സംഘടിപ്പിച്ചത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ അമേരിക്കയിലെ യുവാക്കളുടെ മുന്‍?ഗണനകളിലും മനോഭാവത്തിലും മാറ്റമുണ്ടായി എന്നതിന്റെ തെളിവാണിതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് പോളിങ് ഡയറക്ടര്‍ ജോണ്‍ ഡെല്ല വോള്‍പ് പറഞ്ഞു.

റോയിട്ടേഴ്‌സ് - ഇപ്‌സോസ് സര്‍വേയിലും കമല ഹാരിസ് തന്നെയാണ് മുന്നില്‍. ട്രംപിനേക്കാള്‍ 7 പോയിന്റ് ലീഡാണ് കമല ഹാരിസിനുള്ളതെന്നാണ് സര്‍വേ ഫലം. കമല ഹാരിസിന് 47 ശതമാനവും ഡോണള്‍ഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പോള് പ്രവചിക്കുന്നത്. വാള്‌സ്ട്രീറ്റ് ജേണല് പോള് പ്രകാരം 48 ശതമാനമാണ് കമല ഹാരിസിനുള്ള പിന്തുണ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 47% പേരുടെ പിന്തുണയാണുള്ളത്. സര്‍വേ ഫലത്തില്‍ 2.5 ശതമാനം പിഴവ് സാധ്യതയുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ട്രംപ് നുണപ്രചാരകനെന്ന് കമല പറഞ്ഞപ്പോള്‍ കുടിയേറ്റ ചര്‍ച്ചയില്‍ കമലയെ ട്രംപ് തളര്‍ത്തി. സംവാദത്തിലെ പ്രകടനം കമലയ്ക്ക് ഗുണം ചെയ്തതിട്ടുണ്ടെന്നാണ് നിഗമനം.

Other News in this category



4malayalees Recommends