കോവിഡ്-19ന് എതിരായ പോരാട്ടം പുത്തന്‍ തലത്തിലേക്ക് ഉയര്‍ത്തി ബ്രിട്ടന്. കൊറോണാവൈറസിനെ തടയാനുള്ള വാക്സിന് ആദ്യമായി വിതരണം ചെയ്ത ശേഷം പോരാട്ടം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ബ്രിട്ടന്റെ നീക്കം. ഇതിന്റെ ഭാഗമായി കോവിഡ് ആന്റിവൈറല്‍ മരുന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ വെളിപ്പെടുത്തി.
ഫൈസറിന്റെ മരുന്നായ പാക്സ്ലോവിഡ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നതും, മരണപ്പെടുന്നതും 90 ശതമാനം വരെ തടയുമെന്നാണ് ട്രയല്‍സില്‍ വ്യക്തമായിട്ടുള്ളത്. ഫെബ്രുവരി 10 മുതല്‍ ഈ ഗുളികകള്‍ ജനങ്ങളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
കോവിഡ് പോസിറ്റീവായി കണ്ടെത്തുന്ന രോഗസാധ്യത അധികമുള്ള 1.3 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ഗുളിക നല്‍കുക. പ്രതിരോധശേഷി കുറവുള്ളവരും, എച്ച്ഐവി, ക്യാന്‍സര്‍ രോഗികള്‍ക്കും, ട്രാന്‍സ്പ്ലാന്റ് നടത്തിയിട്ടുള്ളവരും ഇതില്‍ പെടും. ഏറ്റവും ഉയര്‍ന്ന രോഗസാധ്യതയുള്ളവരെ നാലാം കോവിഡ് വാക്സിനായി ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ ഗുരുതര രോഗബാധിതരാക്കുന്നതില്‍ നിന്നും തടയാന്‍ വാക്സിന് സാധിക്കുന്നില്ല. ഇതോടെയാണ് സുപ്രധാനമായ ഗുളികയുടെ 2.75 മില്ല്യണ്‍ കോഴ്സുകള്‍ മന്ത്രിമാര്‍ വാങ്ങിയത്. ലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ചാം ദിവസം മുതല്‍ തന്നെ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രതിരോധങ്ങള്‍ സുപ്രധാനമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെ മുന്നില്‍ നിന്ന് നയിക്കുകയാണ്. നൂതനമായ ആന്റിവൈറല്‍ ഉപയോഗിച്ചാണ് പോരാട്ടം, ആയിരക്കണക്കിന് ജീവനുകള്‍ ഇതുവഴി രക്ഷിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെ ആദ്യമായി വാങ്ങിയ കോവിഡ് ആന്റിവൈറല്‍ മോള്‍നുപിറാവിര്‍, മോണോക്ലോണല്‍ ആന്റിബോഡി ട്രീറ്റ്മെന്റ് സോട്രോവിമാബ് എന്നിവ ഇതിനകം തന്നെ രോഗികള്‍ക്ക് നല്‍കിയിട്ടുണ്ട്. വാക്സിനേഷന് പുറമെ മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ചികിത്സകള്‍ സുപ്രധാനമാണെന്ന് സര്‍ക്കാര്‍ പദ്ധതി വ്യക്തമാക്കുന്നു.