മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഹര്‍ജിയിലാണ് തനിക്ക് വധഭീഷണിയുണ്ടെന്ന ഗുരുതര വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിരിക്കുന്നത്.
വെളിപ്പെടുത്തല്‍ ഇങ്ങനെ
മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു. യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. കെപി യോഹന്നാല്‍ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് പരിചയപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിക്കകം മുഖ്യമന്ത്രിയ്ക്കെതിരായ മൊഴി പിന്‍വലിക്കാന്‍ അയാള്‍ അന്ത്യ ശാസനം നല്കി.
പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും. പത്ത് വയസ്സുള്ള മകന് വീട്ടില്‍ തനിച്ചാകുമെന്നും അയാള്‍ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അയാള്‍ തന്നെ വെളിച്ചം കാണാതെ ജയിലിലടക്കുമെന്നും പറഞ്ഞു. ഷാജികിരണിന്റെ ശബ്ദരേഖ കയ്യിലുണ്ട്,.
അതേസമയം വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്കാന് സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണുകള്‍ പരിശോധനക്ക് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം വന്നതിന് പിന്നാലെയാണിത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സ്വപ്നയ്ക്ക് പുറമേ പിസി ജോര്‍ജിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.