ശസ്ത്രക്രിയയ്ക്ക് മുന്‍പ് 2000 രൂപ; ശേഷം 3000; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

ശസ്ത്രക്രിയയ്ക്ക് മുന്‍പ് 2000 രൂപ; ശേഷം 3000; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി
രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് സംഘം പിടികൂടി. ഹെര്‍ണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാര്‍ പിടിയിലായത്. വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കണ്‍സള്‍ട്ടിംങ് മുറിയില്‍ നിന്നും വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെര്‍ണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടില്‍ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടര്‍ കൈക്കൂലിയായി കൈപ്പറ്റി.

തുടര്‍ന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രോഗിയുടെ മകന്‍ വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേര്‍ന്നാണ് ഡോക്ടറെ പിടികൂടിയത്. മുന്‍പും ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Other News in this category



4malayalees Recommends