പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്
പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപസ്മാരം വന്നു മരിച്ചു എന്നാണ് പോലീസിനെ ലഭിച്ച വിവരം. മരണത്തില്‍ ദുരൂഹത ഉണ്ടോയെന്നടക്കമാണ് പൊലീസ് അന്വേഷിക്കുക.

ജാമ്യത്തില്‍ ഇറങ്ങിയശേഷം മയൂര്‍നാഥ് താമസിച്ച തൃപ്പൂണിത്തറയിലെ ബന്ധുവീട്ടിലും, ജോലിയെടുത്ത തൃശൂരിലെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തും. ആരുടെ സഹായത്തോടെയാണ് നേപ്പാളിലേക്ക് പോയത് എന്നടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷമാണ് നേപ്പാളില്‍ തന്നെ മയൂര്‍നാഥിന്റെ മൃതദേഹം സംസ്‌കരിച്ചത്.

കഴിഞ്ഞവര്‍ഷം ഏപ്രിലാണ് പിതാവിന് കടലക്കറിയില്‍ വിഷം കലര്‍ത്തി മയൂര്‍നാഥ് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടര്‍ന്ന് ശശീന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂര്‍നാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. 25 വയസുകാരനായ മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടറുമാണ്. തന്റെ അമ്മ ആത്മഹത്യ ചെയ്യാന്‍ അച്ഛനാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെന്നും കാലങ്ങളായി താന്‍ ഈ പക ഉള്ളില്‍ പേറുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാള്‍ അച്ഛനും രണ്ടാനമ്മയ്ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാസവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങി അവ കൂട്ടിക്കലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

പിന്നീട് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മയൂര്‍നാഥിനെ കാണാതാവുകയായിരുന്നു.

Other News in this category



4malayalees Recommends