പ്രാര്‍ഥനയ്ക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ പാസ്റ്റര്‍ കുറ്റക്കാരനാണെന്ന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) ആണ് പ്രതി. ഇയാളുടെ ശിക്ഷ ഈ മാസം 25 വിധിക്കും. 2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്വെന്ഷന് സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. വീട്ടിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. പ്രാര്‍ത്ഥനക്കായി വീട്ടിലെത്തിയ പ്രതി അടച്ചിട്ട മുറിയില്‍വെച്ച് കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു. മാര്‍ച്ച് എട്ടിന് പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി ഇതുവരെ ഒരു ചര്‍ച്ചിലും ജോലി ചെയതിട്ടില്ല. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.