വിന്‍ഡ്‌സര്‍ കാസിലില്‍ കിംഗ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ പ്രിയപ്പെട്ട ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികില്‍ രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കും. ബ്രിട്ടീഷ് ചരിത്രത്തിലെ ദീര്‍ഘകാലം സിംഹാസനത്തില്‍ ഇരുന്ന രാജ്ഞി വിടവാങ്ങിയതോടെ അന്ത്യയാത്രക്കുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്. തന്റെ മാതാപിതാക്കളെയും അടക്കിയ ചെറിയ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.
വിന്‍ഡ്‌സര്‍ കാസിലിലെ റോയല്‍ വോള്‍ട്ടിലാണ് ഫിലിപ്പ് രാജകുമാരനെ അടക്കിയതെങ്കിലും ഇത് ഭാര്യക്ക് അരികിലാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഞിയുടെ പിതാവ് കിംഗ് ജോര്‍ജ്ജ് ആറാമന്റെ പേരിലുള്ള ചാപ്പല്‍ സെന്റ് ജോര്‍ജ്ജ് ചാപ്പലിന് ഉള്ളിലായി 1969ലാണ് നിര്‍മ്മിച്ചത്.
രാജ്ഞിയുടെ ഇളയ സഹോദരി മാര്‍ഗററ്റ് രാജകുമാരിയുടെ ചിതാഭസ്മം 2002 ഫെബ്രുവരിയില്‍ മരണം നടന്ന് രണ്ട് മാസം പിന്നിട്ടപ്പോള്‍ ഇവിടേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍മാര്‍ പൊടുന്നനെ ആരോഗ്യ കാര്യത്തില്‍ ആശങ്ക അറിയിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പായിരുന്നു രാജ്ഞിയുടെ വിയോഗം. ചെറിയ പ്രായത്തില്‍ പിതാവിന്റെ മരണത്തോടെ സിംഹാസനത്തില്‍ ഇരുന്ന എലിസബത്ത് രാജ്ഞി സുദീര്‍ഘമായ രാജാധികാരമാണ് വിനിയോഗിച്ചത്.
ആധുനിക ബ്രിട്ടനെ നിര്‍മ്മിച്ചെടുത്ത കല്ലാണ് രാജ്ഞിയെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് സ്മരിച്ചു. ദുഃഖാര്‍ത്തമായ വാര്‍ത്ത പുറത്തുവന്നതോടെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഹാരി രാജകുമാരന്‍ ഉള്‍പ്പെടെ മരണത്തിന് മുന്‍പ് എത്തിച്ചേരാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും കാത്തുനില്‍ക്കാതെയാണ് രാജ്ഞി വിടവാങ്ങിയത്.
രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ബക്കിംഗ്ഹാം കൊട്ടാരം, വിന്‍ഡ്‌സര്‍ കാസില്‍, ബാല്‍മൊറാല്‍ എന്നിവിടങ്ങള്‍ക്ക് പുറത്ത് ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. ലോകനേതാക്കള്‍ രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്നു. 'ക്യൂന്‍ എലിസബത്ത് 2 നമ്മുടെ കാലത്തെ അതികായകയെന്നാണ് സ്മരിക്കപ്പെടുക. അവരുടെ രാജ്യത്തിനും ജനങ്ങള്‍ക്കും പ്രചോദനമേകുന്ന നേതൃത്വം നല്‍കി. പൊതുജീവിതത്തില്‍ അന്തസ്സും, മാന്യതയും നിലനിര്‍ത്തി. വിയോഗത്തില്‍ വേദനയിലാണ്. അവരുടെ കുടുംബത്തോടും, യുകെയിലെ ജനങ്ങള്‍ക്കും ഒപ്പം ഇതില്‍ പങ്കുചേരുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് രാജ്ഞിയുടെ വിയോഗത്തില്‍ സ്മരിച്ചു.