രാജ്ഞിയ്ക്ക് വേദനയേറിയ മരണം ലഭിച്ചെങ്കിലെന്ന് അറിയിച്ചതിന് ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വനിതാ പ്രൊഫസര്‍ കൂടുതല്‍ വിമര്‍ശനങ്ങളുമായി രംഗത്ത്. അന്തരിച്ച രാജ്ഞിയെ വെള്ളക്കാരായ വനിതകളുടെ പ്രതിനിധിയെന്ന് വിശേഷിപ്പിച്ചാണ് പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറായ ഉജു അന്യ രംഗത്തെത്തിയിട്ടുള്ളത്.
തന്റെ കുടുംബത്തിലെ പകുതി ആളുകളെയും രാജ്ഞി അയച്ച സൈന്യം തോക്കും, ബോക്കും ഉപയോഗിച്ച് കൊന്നിട്ടുണ്ടെന്നും ദി കട്ടിന് നല്‍കിയ അഭിമുഖത്തില്‍ അന്യ വ്യക്തമാക്കി. ട്രിനിനാഡുകാരി അമ്മയ്ക്കും, നൈജീരിയക്കാരനായ പിതാവിനും പിറന്ന മകളാണ് ഇവര്‍. താന്‍ കോളനിവത്കരണത്തിന്റെ മകളാണെന്ന് അഭിപ്രായപ്പെട്ടതിന് പുറമെ നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ബ്രിട്ടന്റെ പങ്കാണ് ഈ നിലപാടുകള്‍ രൂപീകരിച്ചതെന്നും വ്യക്തമാക്കി.
'എന്റെ ആദ്യകാല ഓര്‍മ്മകള്‍ യുദ്ധകലുഷിതമായ മേഖലയില്‍ നിന്നാണ്. അവിടുത്തെ പുനര്‍നിര്‍മ്മാണം ഇപ്പോഴും അവസാനിച്ചിട്ടില്ല', പ്രൊഫസര്‍ അന്യ ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് സാമ്രാജ്യാധിപതിക്ക് എതിരായ തന്റെ നിലപാടുകള്‍ ന്യായമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വീകരിച്ച നയങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് മേല്‍നോട്ടം വഹിച്ച രാജ്ഞിക്ക് അവകാശപ്പെടാന്‍ കഴിയില്ല.
പ്രായമായ ഗ്രാന്‍ഡമയെന്നും, ചെറിയ തൊപ്പികളും, പഴ്‌സുകളും, നായകളുമൊക്കെയുള്ള ചിത്രം കണക്കെയുള്ള ജീവിതമെന്നുമൊക്കെ വാഴ്ത്തുന്നുണ്ടെങ്കിലും ക്രൗണ്‍ നടപ്പാക്കിയ രക്തച്ചൊരിച്ചിലില്‍ പങ്കില്ലെന്ന തരത്തിലാണ് ചിത്രീകരണം, പ്രൊഫസര്‍ ആരോപിച്ചു. ആഗസ്റ്റ് 29ന് മെഗാന്‍ മാര്‍ക്കിളിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാഗസിനാണ് യുഎസിലെ ദി കട്ട്.