വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ
പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ആമ്മ ആവശ്യപ്പെടുന്നത് തന്റെ മകന്റെ ജീവന്‍ മാത്രമാണ്. തൂക്കുകയറില്‍ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലില്‍ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടില്‍ റഹീമിനെ സഹായിക്കാന്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേല്‍ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കില്‍ ഏപ്രില്‍ 16ന് മുന്‍പ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബര്‍ 28 നാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ അബ്ദുള്ള അബ്ദു റഹ്മാന്‍ ആല്‍ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകന്‍ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാല്‍ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യണ്‍ റിയാല്‍ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നല്‍കാന്‍ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താന്‍ കളക്ഷന്‍ ആപ്പ് നിര്‍മ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങള്‍ മാത്രം.

Other News in this category



4malayalees Recommends