ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിരുന്നൊരുക്കിയതിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി പദത്തിന് തിരിച്ചടിയാകുമെന്ന സ്ഥിതി വന്നതോടെ ഡൗണിംഗ് സ്ട്രീറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുപിട്ട് പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.
ജീവനക്കാരുടെ രാജി ചര്‍ച്ചയാകുകയാണ്. പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായ ഡാന്‍ റോസെന്‍ഫീല്‍ഡും പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സും പാര്‍ട്ടി ഗെയ്റ്റിന്റെ പേരില്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ കമ്യൂണിക്കേഷന്‍ ചീഫ് ജാക്ക് ഡോയ്‌ലും സ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ അടുത്താഴ്ച അഴിച്ചുപണി നടത്തുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള രാജി ബോറിസിന്റെ താത്കാലിക നിലനില്‍പ്പിനാണെന്നാണ് ആക്ഷേപം.
എന്നാല്‍ ബോറിസിനെ ഞെട്ടിച്ച് ഏറെ അടുപ്പമുണ്ടായിരുന്ന പോളിസി സെക്രട്ടറി മുനിറ മിര്‍സ രാജിവച്ചു. മന്ത്രിസഭയിലെ അടുത്ത സുഹൃത്തായ ചാന്‍സ്ലര്‍ ഋഷി സുനകും നേരത്തെ തള്ളി പറഞ്ഞത് ബോറിസിന് തിരിച്ചടിയായിരുന്നു.
ഡോയെലിന്റെ രാജിയോടെയാണ് ബോറിസ് കടുത്ത നടപടിയ്ക്ക് തയ്യാറായത്. രാജിക്ക് ശേഷമാണ് റോസ്സെന്‍ഫീല്‍ഡും റെയ്‌നോള്‍ഡ്‌സും പുറത്തുപോകുന്നുവെന്ന അറിയിപ്പുണ്ടായത്. റെയ്‌നോള്‍ഡ്‌സായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ മദ്യസല്‍ക്കാരം സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് സ്യൂഗ്രേയുടെ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് തീരുമാനങ്ങളെടുക്കുന്നതില്‍ വീഴ്ചപറ്റിയെന്ന പരാമര്‍ശമാണ് റോസ്സന്‍ഫീല്‍ഡിന് തിരിച്ചടിയായത്.
ഓഫീസിലെ പുതിയ പിരിച്ചുവിടലില്‍ ബോറിസ് അനുകൂലികള്‍ സംതൃപ്തിയിലാണ്.