വര്‍ഷങ്ങളായി ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘം പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. 10 വര്‍ഷക്കാലമായി മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ മോഷ്ടിക്കുകയാണ് അറസ്റ്റിലായ ഏഴംഗസംഘം. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് പ്രതികള്‍ മൊഴി നല്കി.
സംഘത്തിന്റെ പക്കല്‍ നിന്ന് 520 പുതപ്പുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതശരീരത്തില്‍ നിന്നെടുത്ത വസ്ത്രങ്ങള്‍, നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കമ്പനിയുടെ ലേബലില്‍ വില്പനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികള്‍ക്ക് സംഘവുമായി വില്‍പനകരാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വസ്ത്രങ്ങള്‍ എത്തിച്ചു നല്കാന് സംഘത്തിലെ അംഗങ്ങള്‍ക്ക് ദിവസേന മുന്നൂറ് രൂപ വീതം വ്യാപാരികള്‍ നല്‍കിയിരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ മൂന്ന് പേര് ഒരേ കുടുംബത്തിലുള്ളവരാണ്. അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്മശാനങ്ങളിലെത്തുന്ന മൃതശരീരങ്ങളുടെ എണ്ണം വര്‍ധിച്ചത് ഇവരുടെ കച്ചവടം കൂടുതല്‍ ലാഭകരമാക്കിയെന്നും പ്രതികള്‍ മൊഴി നല്‍കിയത് പോലീസിനെ പോലും ഞെട്ടിച്ചു. മോഷണക്കുറ്റം കൂടാതെ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.