'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കി രാജ്യത്തെ നടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. പൊലീസിന് ഗുരുതര വീഴ്ച്ചയെന്ന് സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. സ്ത്രീകള്‍ അതിക്രമത്തിന് ഇരകളാകുന്നതിന് തൊട്ടുമുന്‍പ് പൊലീസിനോട് സഹായം തേടിയിരുന്നെന്നും എന്നാല്‍ പൊലീസ് സഹായിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ 2023 മെയ് 4 ന് നടന്ന രാജ്യത്തെ ഞെട്ടിച്ച സംഭവത്തിലാണ് സിബിഐ അന്വേഷണത്തിലൂടെ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കുക്കിസോമി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം അക്രമിക്കുന്നതിന് മുന്‍പ് ഇവര്‍ പൊലീസിന് അരികിലെത്തിയെന്നും റോഡിലുണ്ടായിരുന്ന പൊലീസ് വാഹനത്തില്‍ ഇവരെ ഇവിടെ നിന്ന് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പൊലീസ് അതിന് തയാറായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വാഹനത്തിന്റെ താക്കോല്‍ കൈവശം ഇല്ലെന്നാണ് പൊലീസ് സ്ത്രീകളോട് പറഞ്ഞത്. തുടര്‍ന്ന്, സ്ഥലത്തുണ്ടായിരുന്ന എല്ലാ പോലീസുകാരും അവിടെ നിന്ന് പോയെന്നും പിന്നാലെ ഒരു വലിയ ജനക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുവാന്‍ തുടങ്ങിയെന്നും കുറ്റപത്രം പറയുന്നു.

കുക്കി സോമി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഒരു ജനക്കൂട്ടം നഗ്‌നരായി പരേഡ് ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് മണിപ്പൂരില്‍ നടന്ന ക്രൂര ക്ര്യത്യങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ ഒക്ടോബറില്‍ ഗുവാഹത്തിയിലെ പ്രത്യേക കോടതിയില്‍ ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇരകളായ സ്ത്രീകളുടെ രണ്ട് കുടുംബങ്ങളിലെയും ആളുകളെ 8001000 ഓളം വരുന്ന ജനക്കൂട്ടം കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിനിരയായതായും പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് മണിപ്പൂര്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും അവരെ സഹായിച്ചില്ലെന്ന് അവര്‍ പിന്നീട് 'ദി വയറി'നോട് പറഞ്ഞിരുന്നു. ഇത് വ്യക്തമാകുന്നതാണ് സിബിഐയുടെ കുറ്റപത്രവും.

2023 മെയ് 3 മുതല്‍ മണിപ്പൂരില്‍ ആരഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends