ദുബായിലെത്തിയത് ജോലി തേടി; മെഹനാസിന്റെ വീസ കാലാവധി തീരാറായതോടെ സമ്മര്‍ദ്ദമേറി

ദുബായിലെത്തിയത് ജോലി തേടി; മെഹനാസിന്റെ വീസ കാലാവധി തീരാറായതോടെ സമ്മര്‍ദ്ദമേറി

യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹനുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണു ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ നിന്നു കോഴിക്കോട്ട് എത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി.


തലേ ദിവസം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാല്‍ ബന്ധുക്കളില്‍ പലര്‍ക്കും അന്നേ വിവാഹത്തിന് എതിര്‍പ്പായിരുന്നെന്നു ബന്ധു പറയുന്നു.

18 വയസ് കഴിഞ്ഞ ഉടനെയായിരുന്നു റിഫയുടെ വിവാഹം. ഒന്നര വയസ്സുള്ള മകനുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആല്‍ബം, പ്രമോഷന്‍ വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. 3 മാസം മുന്‍പാണ് ഇരുവരും സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാന്‍ റിഫ തനിച്ചു വന്നു. കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യ ചെയ്തത്.

റിഫയുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരമനുസരിച്ച് റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണു ബന്ധുക്കള്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥ ജീവിതം അങ്ങനെ അല്ലായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.

ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്നു 3 മാസം മുന്‍പ് സന്ദര്‍ശക വിസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്ക് പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍ ജോലി ശരിയാകാതിരുന്ന മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു.

റിഫയ്ക്കു സോഷ്യല്‍ മീഡിയ പ്രമോഷനല്‍ വീഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു.

റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം. തലേദിവസം റിഫ വീട്ടിലേക്കു ഫോണ്‍ ചെയ്തത് കടയില്‍ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കില്‍ മെഹനാസിന്റെ ഫോണില്‍ വിളിക്കണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവ ദിവസം റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിനു പോയിരുന്നു. തിരിച്ചെത്താന്‍ വൈകുമെന്നു ഭര്‍ത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയ ഭര്‍ത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ദര്‍ശക വീസ തീര്‍ന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാന്‍ നിര്‍ബന്ധിച്ചതിന്റെ മാനസിക സമ്മര്‍ദമുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു.

Other News in this category



4malayalees Recommends