കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്; പത്തു പേരുടെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി, മൂന്ന് പേരെ വെറുതെ വിട്ടു

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്; പത്തു പേരുടെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി, മൂന്ന് പേരെ വെറുതെ വിട്ടു
കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്തു പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് ജീവപര്യന്തം. കേസില്‍ മൂന്ന് പേരെ വെറുതെ വിട്ടു. 13 പ്രതികളാണ് എന്‍.ഐ.എ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികള്‍ക്കെതിരെ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീലും ഹൈക്കോടതി അനുവദിച്ചു.

പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയിലേക്ക് 2008ല്‍ യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണ് കേസ്. 24 പ്രതികളാണുണ്ടായിരുന്നത്. അതില്‍ നാലുപേര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേര്‍ ഒളിവിലാണ്. 18 പേരില്‍ അഞ്ചുപേരെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ ജബ്ബാറിന് നാല് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ വിചാരണക്കോടതി 2013ല്‍ വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.



Other News in this category



4malayalees Recommends