എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജൂണ്‍ 24 നാണ് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസും മറ്റും അടിച്ചു തകര്‍ത്തത്. എംപി ഇരിക്കുന്ന കസേരയില്‍ പ്രവര്‍ത്തകര്‍ വാഴയും വെച്ചിരുന്നു. ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട് ഓഫീസിലേയ്ക്ക് എത്തിയത്. തകര്‍ന്നുകിടക്കുന്ന ഓഫീസ് കണ്ടിട്ടും അദ്ദേഹത്തിന് പരിഭവങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രവര്‍ത്തകര്‍ വെച്ച വാഴ അദ്ദേഹം തന്നെ എടുത്ത് മാറ്റിയാണ് ആ കസേരയില്‍ രാഹുല്‍ ഗാന്ധി ഇരുന്നത്.
പിന്നീട്, ഒരാഴ്ചയായി നിലത്ത് തകര്‍ന്നുകിടന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും മാറ്റാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ഒരാഴ്ചയായി നിശ്ചലമായിരുന്നിടത്ത് വീണ്ടും ജീവന്‍വെച്ചു. ഓഫീസ് ആക്രമണത്തില്‍ വിവാദങ്ങള്‍ കത്തുമ്പോഴും തണുത്ത പ്രതികരണമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. പക്വമായാണ് ദേശീയനേതാവ് തന്റെ നിലപാട് അറിയിച്ചത്.
'ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങള്‍ അറിയാതെയാവാം അവര്‍ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗര്‍ഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല' പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. ശേഷം അദ്ദേഹം സോഷ്യല്‍മീഡിയയിലും കുറിപ്പ് പങ്കുവെച്ചു. ' ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല'.