ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കാനൊരുങ്ങുന്നു

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കാനൊരുങ്ങുന്നു
ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കും. ജബല്‍ അലിയിലാണ് ക്ഷേത്രം. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. നാലിനു വൈകുന്നേരം 5ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും.

3 വര്‍ഷം കൊണ്ടാണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തമാണ്.

സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബല്‍ അലി ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠകള്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ മുകള്‍ നിലയിലാണ്. മച്ചില്‍ നിറയെ ക്ഷേത്ര മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും മത വിശ്വാസികളും ഒരുമിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഇംഗ്ലീഷിലുമെല്ലാം പ്രാര്‍ഥനകള്‍ മുഴങ്ങും.

ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോള്‍ ആദ്യം ദര്‍ശിക്കുക അയ്യപ്പനെയും ഗുരുവായൂരപ്പനെയും. പൂര്‍ണമായും കൊത്തുപണികളാല്‍ മനോഹരമാക്കി കൊട്ടാര സമാന നിര്‍മിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുകളാല്‍ ഭംഗിയാക്കിയിരിക്കുന്നു. അകത്തളങ്ങള്‍ക്ക് രാജകീയ പ്രൗഢി നല്‍കുന്ന ചിത്രപ്പണികളും ശില്‍പങ്ങളും.

ദൈവങ്ങളുടെ പ്രതിഷ്ഠ കുടികൊള്ളുന്ന പ്രധാന മുറിയില്‍ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടര്‍ന്നു നില്‍ക്കുന്ന വലിയ താമര നിര്‍മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു. താമരപ്പൂവിലൂടെ പകല്‍ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ശിവന്‍ ആണ് പ്രധാന പ്രതിഷ്ഠ. കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, ഷിര്‍ദി സായി ബാബ പ്രതിഷ്ഠകളുമുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.

സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോടു ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends