അപകടം സമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.7 കി.മീ; വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയ സമ്പന്നനായ ഡ്രൈവറെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി നല്‍കി !!

അപകടം സമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.7 കി.മീ; വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയ സമ്പന്നനായ ഡ്രൈവറെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി നല്‍കി !!
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടതിന് കാരണം ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്നും ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയതെന്നും സുമേഷ് പറഞ്ഞു.

ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ഏറെ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവര്‍ ഉണ്ടെന്നുമായിരുന്നു മറുപടി.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് ബസ് കുട്ടികളുമായി ഊട്ടിയ്ക്ക് തിരിച്ചത്. പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളിലെത്തിയത്. അഞ്ച് മണിയ്ക്ക് പുറപ്പെടേണ്ട ബസ് ഏഴ് മണിയ്ക്കാണ് ഊട്ടിയ്ക്ക് തിരിച്ചത്.



Other News in this category



4malayalees Recommends