ഭാര്യയെ കൊലപ്പെടുത്തി 65 കാരന്‍ ജീവനൊടുക്കി ; കുടുംബ വഴക്കെന്ന് സൂചന

ഭാര്യയെ കൊലപ്പെടുത്തി 65 കാരന്‍ ജീവനൊടുക്കി ; കുടുംബ വഴക്കെന്ന് സൂചന
ഗൃഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടലിലാണ് തിരുവനന്തപുരത്തെ കാരേറ്റ് പ്രദേശത്തുള്ളവര്‍. കാരേറ്റ് പേടികുളം പവിഴം വീട്ടില്‍ രാജേന്ദ്രന്‍ (65) ആണ് ഭാര്യ ശശികല(57)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. റിട്ടയഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് രാജേന്ദ്രന്‍. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

രാജേന്ദ്രന്റെ എറണാകുളത്ത് താമസിക്കുന്ന മകന്‍ സുഹൃത്തിനോട് ഫോണ്‍ വിളിച്ച് വീട്ടില്‍ എന്തോ പ്രശ്‌നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലില്‍ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്ത് രാജേന്ദ്രന്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോള്‍ ആണ് മുഖത്ത് തലയിണയുമായി കട്ടിലില്‍ ശശികലയെ കാണുന്നത്.

പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറുമ്പോള്‍ മുന്‍ വശത്തെ മറ്റൊരു മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ രാജേന്ദ്രനെ കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശശികലയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

Other News in this category



4malayalees Recommends