പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് ആഹ്വാനത്തില്‍ യോജിക്കാതെ ഒരു വിഭാഗം ; പ്രതിപക്ഷ വിള്ളല്‍ ചര്‍ച്ചയാകുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് ആഹ്വാനത്തില്‍ യോജിക്കാതെ ഒരു വിഭാഗം ; പ്രതിപക്ഷ വിള്ളല്‍ ചര്‍ച്ചയാകുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ (സെട്രല്‍ വിസ്ത) ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍, ഈ തീരുമാനത്തിന് വിള്ളല്‍ വീഴ്ത്തിയാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണംകൊണ്ടാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. അത് ബിജെപിആര്‍എസ്എസ് ഓഫിസല്ല. രാജ്യത്തിന്റെ ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നുവെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡ വ്യക്തമാക്കി.

രാഷ്ട്രീയപരമായി ബിജെപിയെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇരുസഭകളിലും ഞാന്‍ അംഗമാവുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായ കാര്യങ്ങളില്‍ ഞാന്‍ രാഷ്ട്രീയം കൊണ്ടുവരില്ല. ഭരണഘടനയോട് പ്രതിബദ്ധതയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഞാന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദേവെഗൗഡ പറഞ്ഞു.

ഇതിന് പുറമെ മായാവതിയുടെ ബിഎസ്പി, നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ടിഡിപി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടെയും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിക്കാറുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എത്തുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിന് അതീതമാണ് തങ്ങളുടെ പിന്തുണയെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു. ഉദ്ഘാടനം ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്ന് മായാവതി കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും മായാവതി വ്യക്തമാക്കുന്നു.

ബിജെഡി, വൈഎസ് ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ടിഡിപി, ബിഎസ് പി പാര്‍ട്ടികള്‍ക്കായി ലോക്‌സഭയില്‍ 46ഉം രാജ്യസഭയില്‍ 28ഉം അംഗങ്ങളാണുള്ളത്.

Other News in this category



4malayalees Recommends