ഹണിമൂണിന് ഗോവയെന്ന് പറഞ്ഞ ഭര്‍ത്താവ് അവസാനം മാറ്റി അയോധ്യയിലേക്ക് ആക്കി, വിവാഹമോചനം തേടി ഭാര്യ

ഹണിമൂണിന് ഗോവയെന്ന് പറഞ്ഞ ഭര്‍ത്താവ് അവസാനം മാറ്റി അയോധ്യയിലേക്ക് ആക്കി, വിവാഹമോചനം തേടി ഭാര്യ
ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഫ്രീ പ്രസ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു.

മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദര്‍ശിക്കാമെന്ന് ഭര്‍ത്താവ് വാഗ്ദാനം നല്‍കി. എന്നാല്‍, ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസം ഇയാള്‍ ഭാര്യയെ അറിയിച്ചു.

അന്നൊന്നും യുവതി യാത്രയോട് എതിര്‍പ്പുയര്‍ത്തിയില്ല. എന്നാല്‍, തീര്‍ത്ഥാടന സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

Other News in this category



4malayalees Recommends