കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍; എംഎം വര്‍ഗീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍; എംഎം വര്‍ഗീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ആണെന്നും ഇഡി കണ്ടെത്തി.

ഈ 81 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ എംഎം വര്‍ഗീസിനോട് ചോദിച്ചിരുന്നെങ്കിലും വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ 91 ഇടങ്ങളില്‍ സിപിഐഎമ്മിന് വസ്തുവകകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എംഎം വര്‍ഗീസ് നല്‍കിയിട്ടില്ല. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ എംപി പി കെ ബിജുവിനോടും തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എം എം വര്‍ഗീസിനെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എം എം വര്‍ഗീസ് സിപിഎം അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപ പിന്‍വലിച്ചെന്നാണ് കണ്ടെത്തല്‍. ഈ പണം ഉള്‍പ്പെടെ അക്കൗണ്ടില്‍ ഉള്ള 6 കോടി രൂപയുടെ ആദായനികുതി അടച്ചില്ലെന്നും ഇഡി കണ്ടെത്തി. അക്കൗണ്ടിലെ മുഴുവന്‍ ഇടപാടുകളും പരിശോധിച്ചു. സിപിഐഎം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends