കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്‌മെന്റ് ആകണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അച്ചു ഉമ്മന്‍

കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്‌മെന്റ് ആകണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അച്ചു ഉമ്മന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോള്‍ ബോംബുണ്ടാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരന്റെ മുഖം ഓര്‍മ്മ വരുന്നുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. കുട്ടി സഖാക്കന്‍മാരെ അഴിച്ച് വിട്ടാല്‍ നാടിന്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാന്‍ ഇവര്‍ക്ക് ആരാണ് ലൈസന്‍സ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ ചോദിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം അട്ടിമറിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നിങ്ങള്‍ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ, ഞങ്ങള്‍ വക്കീലിനെ ഏര്‍പ്പാട് ചെയ്യാം എന്നതാണ് സിപിഐഎമ്മിന്റെ നയമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. പി ബി അനിതയ്ക്ക് സര്‍ക്കാര്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല ക്രിമിനലുകളുടെ ഒപ്പമാണ്. പി ബി അനിത സത്യസന്ധമായി മൊഴി നല്‍കി. മറ്റ് ഏത് സര്‍ക്കാരാണെങ്കിലും അനിതയെ അഭിനന്ദിക്കും. ഇടത് സര്‍ക്കാരിന്റെ അഴിമതി പറഞ്ഞാല്‍ ഇന്ന് മുഴുവന്‍ പറയേണ്ടി വരുമെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സര്‍ക്കാരാണ്. ഇടത് സര്‍ക്കാരിന്റേത് വലിയ ധൂര്‍ത്താണ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി നാണം കെട്ടുവെന്നും അച്ചു ഉമ്മന്‍ വിമര്‍ശിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമല്ല ക്രിമിനലുകള്‍ക്ക് ഒപ്പമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നതിന് ഒരു രീതി ഉണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യ മുന്നണി വിജയിക്കുമെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends