നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം ; ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ആരോപണം

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം ; ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ആരോപണം
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭര്‍തൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്‍ ആരോപിച്ചു. മകള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുളിയാര്‍ അര്‍ളടുക്ക കോപ്പാളത്ത് ബിന്ദുവാണ് വെള്ളിയാഴ്ച ഉച്ചയോടെ നാലുമാസം പ്രായമുള്ള മകള്‍ ശ്രീ നന്ദനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയാണ് ബിന്ദു. ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ശരത്തും കുടുംബവും ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രാമചന്ദ്രന്റെ ആരോപണം.

ശരത്തിന്റെ അമ്മ കഴിഞ്ഞദിവസം ബിന്ദുവിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മോശമായി പെരുമാറിയതായും പിതാവ് പറയുന്നുണ്ട്. ബിന്ദുവിന്റെ കയ്യിലെ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. വീട്ടിലെ കിടപ്പുമുറയില്‍ നിന്നുമാണ് നാലുമാസം പ്രായമുള്ള മകളെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂത്ത കുട്ടി ശ്രീഹരി സംഭവ സമയം വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി. ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തി.

Other News in this category



4malayalees Recommends