കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍
കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക. ചൗധരി ലാല്‍ സിങിനെ ജോഡോ യാത്രയില്‍ പങ്കെടിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആയിരുന്നു രാജി. കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവരുടെ കാര്യം പറയുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. എന്നാല്‍ കോണ്‍ഗ്രസിലേയ്ക്ക് വന്ന ആളുടെ കാര്യമാണ് ഇപ്പോള്‍ പറഞ്ഞത്. ചൗധരി ലാല്‍ സിങ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ചൗധരി ലാല്‍ സിങ് സ്വീകരിച്ചത്. ഇത് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോകുന്നത് വാര്‍ത്ത അല്ലാതെയായിരിക്കുകയാണ്. കേരളത്തിലും ഇത് തുടങ്ങി കഴിഞ്ഞു. മലപ്പുറം ബിജെപി സ്ഥാനാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാല വിസി പദവിയില്‍ യുഡിഎഫ് നോമിനി ആയിരുന്നു. പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകനും ഐടി സെല്‍ മേധാവിയും ആയിരുന്നു. കണ്ണൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നു. കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

മോദിക്ക് എതിരെ പറയുന്നില്ല എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍?ഗ്രസ് സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്ന കേരളത്തിലെ സര്‍വേകള്‍ പുതിയ കാര്യമല്ല. ചില മാധ്യമങ്ങള്‍ ഓവര്‍ടൈം പണി എടുക്കുന്നുണ്ട്. മലയാള മനോരമയാണ് മുന്‍പന്തിയില്‍. എല്‍ഡിഎഫ് വാര്‍ത്തകള്‍ മനോരമ തമസ്‌കരിക്കുന്നുണ്ട്. എല്‍ഡിഎഫ് ഉയര്‍ത്തുന്ന വിമര്‍ശനം അപ്പാടെ തമസ്‌കരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സര്‍വേയുടെ ഫലം ഓര്‍ത്തു നോക്കൂ. അന്ന് കെ കെ ശൈലജയും എം എം മണിയും എം ബി രാജേഷും റിയാസും പരാജയപ്പെടും എന്ന് പറഞ്ഞിരുന്നു. തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ വേണ്ടിയാണ് ഇത്തരം സര്‍വേകള്‍ എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്ന പറഞ്ഞ പലരും ഇന്ന് മന്ത്രി ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.

Other News in this category



4malayalees Recommends