ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായി ; മക്കളേയും ഭാര്യയേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായി ; മക്കളേയും ഭാര്യയേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പെരുങ്കുടിയില്‍ പതിനൊന്ന് വയസ്സുകാരനും ഒരു വയസ്സുകാരനും ഉള്‍പ്പെടെ നാലംഗ കുടുംബത്തെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ (36), ഭാര്യ താര (36) മക്കളായ ധരണ്‍(11), ധഗന്‍ (1) എന്നിവരാണ് മരിച്ചത്.

പെരുങ്കുടിയിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ശനിയാഴ്ച രാത്രിയാണ് മരണം നന്നത്. ഞായറാഴ്ച ഏറെ നേരമായിട്ടും ഇവരെ പുറത്ത് കാണാതായതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഭാര്യയെ മണികണ്ഠന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. താരയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മണികണ്ഠന്‍ തൂങ്ങി മരിക്കുകയായിരുന്നു. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

രാമപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മണികണ്ഠന്‍. എന്നാല്‍ ഏറെ നാളായി ജോലിക്ക് കൃത്യമായി പോയിരുന്നില്ല. വീട്ടില്‍ കമ്പ്യൂട്ടിറിന് മുന്നിലായിരുന്നു കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു മണികണ്ഠന്‍. ഇതിനെച്ചൊല്ലി ഭാര്യയുമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.

അയല്‍വാസികളെയും സഹപ്രവര്‍ത്തകനെയും ചോദ്യം ചെയ്തതില്‍ നിന്ന് മണികണ്ഠന്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയതായി പൊലീസ് കണ്ടെത്തി. വളരെ വലിയ തുക കടബാധ്യത ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നുവെങ്കിലും മദ്രാസ് ഹൈക്കോടതി അത് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു.

Other News in this category



4malayalees Recommends