നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടന് ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് നിര്‍ണായകം. ദിലീപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും ഫോണും ഉള്‍പ്പടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന് ദിലീപും കൂട്ടരും 2017 നവംബര്‍ 15ന് പത്മസരോവരത്തില്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥആനത്തിലാണ് ക്രൈംബ്രാഞ്ച് വീട്ടില്‍ റെയ്ഡ് നടത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുമ്പോള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കും അന്വേഷണസംഘം തിരഞ്ഞിരുന്നു. എന്നാല്‍, റെയ്ഡില്‍ തോക്ക് കണ്ടെടുക്കാനായില്ല. ദിലീപിന്റെപേരില്‍ തോക്കിന് ലൈസന്‍സില്ലെന്നാണ് വിവരം.
അതേസമയം, ദിലീപിന്റെ കൈയ്യില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഹാര്‍ഡ് ഡിസ്കുകളുടെയും പെന്‍ഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാകും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകള്‍ ലഭിച്ചാല്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും.
കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബര്‍ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. അടഞ്ഞുകിടന്ന വീട്ടില്‍ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നാണ് അകത്തുകയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെ വിളിച്ചുവരുത്തിയാണ് വീട് തുറന്നത്.
ഇതിനിടെ ദിലീപിന്റെ അഭിഭാഷകനും പിന്നാലെ ദിലീപും എത്തി. ഫോണ്‍ ഏറ്റെടുത്തു.