വിവാഹം വൈകുന്നതില്‍ ബുദ്ധിമുട്ട് മാറാന്‍ ഏഴുവയസുകാരിയെ നരബലി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി ; രണ്ടു പേര്‍ അറസ്റ്റില്‍

വിവാഹം വൈകുന്നതില്‍ ബുദ്ധിമുട്ട് മാറാന്‍ ഏഴുവയസുകാരിയെ നരബലി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി ; രണ്ടു പേര്‍ അറസ്റ്റില്‍
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഏഴ് വയസുകാരിയെ നരബലി കഴിക്കാനായി തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ അറസ്റ്റില്‍. വിവാഹം വൈകുന്നതിലെ ബുദ്ധിമുട്ടുകള്‍ മാറാനാണ് മന്ത്രവാദം നടത്തി നരബലി കഴിക്കാന്‍ പദ്ധതിയിട്ടത്. അയല്‍വാസി ഉള്‍പ്പടെയുള്ള രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കൂട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.

മാര്‍ച്ച് 13നാണ് നോയിഡയിലെ സെക്ടര്‍ 63ല്‍ ഛജാര്‍സി കോളനിയിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 200 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

തിരച്ചിലിനൊടുവില്‍ ഛജാര്‍സി കോളനിയിലെ തന്നെ താമസക്കാരായ സോനു (25), ഭാര്യാസഹോദരന്‍ നീതു (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരും ബസില്‍ മീററ്റിലേക്ക് പോകുകയും പിന്നീട് സ്വദേശമായ ബാഗ്പത് ജില്ലയിലെ ഖംപൂര്‍ ഗ്രാമത്തിലെത്തുകയും ചെയ്തു. ഉടനെ തന്നെ നോയിഡ പൊലീസ് സംഘത്തെ അവിടെയ്ക്ക് അയച്ചു. തിങ്കളാഴ്ചയാണ് കുട്ടിയെ രക്ഷപ്പെടുത്തി സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ചത്.

സോനുവിന്റെ വിവാഹത്തിന് തടസ്സങ്ങളുണ്ടെന്നും, ഏഴ് മാസം മുമ്പ് വിവാഹം മുടങ്ങിയെന്നും പ്രതികള്‍ പറഞ്ഞു. നിതുവിന്റെ സഹോദരനായ മന്ത്രവാദി സതേന്ദ്രയുമായി സോനു ബന്ധപ്പെട്ടിരുന്നു. ഹോളി ദിനത്തില്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഒരു കുട്ടിയെ ബലിയര്‍പ്പിക്കാന്‍ ഇയാളാണ് നിര്‍ദ്ദേശിച്ചത്.

സംഭവത്തിന് പിന്നാലെ മന്ത്രവാദി ഒളിവില്‍ പോയിരിക്കുകയാണ്. സോനുവിന്റെ രണ്ട് സഹോദരിമാര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി. അഞ്ച് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends