സില്‍വര്‍ ലൈന്‍ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാനാവില്ല', നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ

സില്‍വര്‍ ലൈന്‍ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാനാവില്ല', നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ. പൊതുജനത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാതെ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സഭ പറഞ്ഞു. പൗരന്മാര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി നല്‍കുവാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പകരം പൊലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ സര്‍വേകളും കല്ല് സ്ഥാപിക്കലും എല്ലാം നടത്തുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വേണ്ടത്ര പഠനങ്ങളുടെ പിന്‍ബലത്തോടെയും ജനപിന്തുണയോടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ലോകത്ത് എവിടെയും കത്തോലിക്ക സഭയ്ക്ക് പൂര്‍ണ യോജിപ്പാണുള്ളത്. അത്തരം പദ്ധതികള്‍ക്കായി നഷ്ടങ്ങള്‍ ഏറ്റെടുക്കുന്നതിലോ അതുമായി ഏതുവിധേനയും സഹകരിക്കുന്നതിലോ ഒരിക്കലും സഭ മടി കാണിച്ചിട്ടില്ല. കേരളത്തില്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സഭ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കെ റെയില്‍ സംബന്ധിച്ച് സാമ്പത്തികവും സാമൂഹികവുമായ ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ അവര്‍ക്കെതിരായ നടപടികള്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണ്.

സംസ്ഥാനത്ത് അടിസ്ഥാന വികസനത്തിന്റെ നിരവധി മേഖലകള്‍ അടിയന്തരസ്വഭാവത്തോടെ സര്‍ക്കാരിന് മുമ്പില്‍ ഉള്ളപ്പോളാണ് ജനസാന്ദ്രതയേറിയ ഈ നാട്ടില്‍ ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരില്‍ കിരാതനടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുന്നത് എന്നത് വിരോധാഭാസമാണ്.

മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും മാറ്റിവച്ച് ഭീമമായ തുക വായ്പയെടുത്ത് കെ റെയില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പദ്ധതി ഉണ്ടാക്കിയേക്കാവുന്ന കനത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ തയ്യാറാകണമെന്നും സഭ ലേഖനത്തില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends